Digital Finance; ഡിജിറ്റൽ ധനകാര്യ മേഖലയിൽ ആഗോള ചിന്താഗതിയെ രൂപപ്പെടുത്തുന്ന ശക്തിയായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്ര. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റിന്റെ (NIBM) 20-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെ (Digital Public Infrastructure) ലോകരാജ്യങ്ങൾ വലിയ താൽപ്പര്യത്തോടെയാണ് ഇന്ന് വീക്ഷിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പേയ്മെന്റ് എന്നത് കേവലം ഒരു സാങ്കേതിക വിദ്യ മാത്രമല്ല, മറിച്ച് അത് സാമ്പത്തികമായ മാറ്റിനിർത്തലുകളെ അവസാനിപ്പിക്കാനും സാധാരണക്കാർക്ക് പുതിയ അവസരങ്ങൾ നൽകാനുമുള്ള ഒരു പാലമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിവർഷം 24,000 കോടിയിലധികം ഇടപാടുകൾ നടക്കുന്ന യുപിഐ (UPI) സാമ്പത്തിക ജനാധിപത്യവൽക്കരണത്തിന്റെ ഉത്തമ ഉദാഹരണമാണ്. ബാങ്കുകളിൽ ഈടായി നൽകാൻ പരമ്പരാഗത ആസ്തികളില്ലാത്ത സാധാരണക്കാർക്ക് പോലും വായ്പ സൗകര്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഇത്തരം ഡിജിറ്റൽ ഇടപാട് രേഖകൾ സഹായിക്കുന്നു.
ജൻ ധൻ, ആധാർ, മൊബൈൽ (JAM Trinity) എന്നീ മൂന്ന് ഘടകങ്ങളെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുമായി (DBT) ബന്ധിപ്പിച്ചതിലൂടെ ഭരണസംവിധാനത്തിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. ഇതുവഴി 50 ലക്ഷം കോടിയിലധികം രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. ഈ സുതാര്യമായ സംവിധാനത്തിലൂടെ 4 ലക്ഷം കോടി രൂപയുടെ ലാഭമാണ് സർക്കാരിനുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഈ വിപ്ലവകരമായ മാറ്റങ്ങൾക്ക് പിന്നിലെന്ന് ഡോ. മിശ്ര വ്യക്തമാക്കി. മുദ്ര യോജന, പിഎം സ്വാനിധി, വിശ്വകർമ്മ പദ്ധതി തുടങ്ങിയവയിലൂടെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ചൂഷണങ്ങളിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. ആയുഷ്മാൻ ഭാരത്, വിവിധ പെൻഷൻ പദ്ധതികൾ എന്നിവ വഴി ധനകാര്യ മേഖലയെ സാമൂഹിക സുരക്ഷയുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞത് ദീർഘകാലാടിസ്ഥാനത്തിൽ മാനവ വികസനത്തിന് തുണയാകും. കേവലം ബാങ്ക് അക്കൗണ്ട് എന്നതിനപ്പുറം ജനങ്ങളുടെ സജീവമായ സാമ്പത്തിക പങ്കാളിത്തമാണ് ഇനി ലക്ഷ്യമിടുന്നത്.
ബിരുദം നേടി പുറത്തിറങ്ങുന്ന യുവ പ്രൊഫഷണലുകൾ കേവലം കോർപ്പറേറ്റ് ലക്ഷ്യങ്ങൾക്കപ്പുറം വലിയൊരു സാമൂഹിക പ്രതിബദ്ധത കൂടി ഏറ്റെടുക്കണം. സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം മാനുഷികമായ കാഴ്ചപ്പാടും ചേരുമ്പോഴാണ് മികച്ച ഫിനാൻഷ്യൽ പ്രൊഫഷണലുകൾ ഉണ്ടാകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര, എൻഐബിഎം ഡയറക്ടർ പ്രൊഫ. പാർത്ഥ റേ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.