2 Lakh Coverage; സാധാരണക്കാരന്റെ കുടുംബത്തിന് സാമ്പത്തിക സുരക്ഷയൊരുക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഇൻഷുറൻസ് പദ്ധതി രാജ്യത്ത് വൻ മുന്നേറ്റം സൃഷ്ടിക്കുന്നു. പദ്ധതി ആരംഭിച്ച് 11 വർഷം പിന്നിടുമ്പോൾ, ഗുണഭോക്താക്കളുടെ കുടുംബങ്ങൾക്കായി ഇതുവരെ 17,600 കോടി രൂപ വിതരണം ചെയ്തതായി എൽ.ഐ.സി (LIC) മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആർ. ദുരൈസ്വാമി അറിയിച്ചു. 2015-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ഈ ഇൻഷുറൻസ് പരിരക്ഷ, രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതിവർഷം വെറും 436 രൂപ മാത്രം പ്രീമിയം തുകയുള്ള പദ്ധതിയാണിത്. അതായത് ഒരു ദിവസം ഏകദേശം 1.20 രൂപ മാത്രം മാറ്റിവെച്ചാൽ ഒരു കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അപകട മരണമായാലും സ്വാഭാവിക മരണമായാലും ഈ ആനുകൂല്യം ലഭിക്കുമെന്നതും വൈദ്യപരിശോധനകൾ ആവശ്യമില്ലെന്നതും സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. 18 മുതൽ 50 വയസ്സുവരെയുള്ള ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഈ സുരക്ഷാ പദ്ധതിയിൽ പങ്കാളികളാകാം. പ്രത്യേക കെ.വൈ.സി (KYC) രേഖകളോ മെഡിക്കൽ പരിശോധനകളോ ഇല്ലാതെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് തന്നെ ലളിതമായി ഈ പദ്ധതിയിൽ ചേരാൻ സാധിക്കും.
നിലവിൽ രാജ്യത്തെ 27.43 കോടി ജനങ്ങൾ ഈ പദ്ധതിയുടെ ഭാഗമാണ്. ഇതുവരെ 8.8 ലക്ഷം ക്ലെയിമുകൾ തീർപ്പാക്കി കഴിഞ്ഞു. അപേക്ഷ നൽകുന്ന 99.95 ശതമാനം പേർക്കും തുക ലഭിക്കുന്നുണ്ടെന്നത് ഈ ഇൻഷുറൻസ് പദ്ധതിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. എൽ.ഐ.സി വഴി മാത്രം 21.49 കോടി പേർ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. 9,414 കോടി രൂപയാണ് എൽ.ഐ.സി മാത്രം മരണാനന്തര ആനുകൂല്യമായി കുടുംബങ്ങൾക്ക് കൈമാറിയത്. രാജ്യത്തെ 808 ബാങ്കുകളുമായി ചേർന്നാണ് എൽ.ഐ.സി ഈ സേവനം ലഭ്യമാക്കുന്നത്.
ജൻ ധൻ അക്കൗണ്ടുകൾ വഴി ബാങ്കിംഗ് സേവനം സാധാരണക്കാരിലേക്ക് എത്തിയതാണ് ഇത്തരം പദ്ധതികളുടെ വിജയത്തിന് പിന്നിലെന്ന് ദുരൈസ്വാമി ചൂണ്ടിക്കാട്ടി. ‘2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ്’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ബീമ യോജന, അടൽ പെൻഷൻ യോജന എന്നിവയ്ക്കൊപ്പം ഈ ജീവൻ ഇൻഷുറൻസ് പദ്ധതി കൂടി ചേരുന്നതോടെ സാധാരണക്കാരുടെ ജീവിതത്തിന് വലിയൊരു സുരക്ഷാ കവചമാണ് ഒരുങ്ങുന്നത്. ഓരോ പുതിയ അംഗവും ചേരുന്നത് ഒരു കുടുംബത്തെക്കൂടി സാമ്പത്തികമായി സുരക്ഷിതമാക്കുന്ന പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.