UPI transactions; ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവം ഇപ്പോഴും വൻകിട നഗരങ്ങളിൽ മാത്രമായി ഒതുങ്ങുന്നുവെന്ന് റിപ്പോർട്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തെ യുപിഐ (UPI) ഇടപാടുകളിൽ ഭൂരിഭാഗവും ബംഗളൂരു അർബൻ, മുംബൈ സബർബൻ, പൂനൈ തുടങ്ങിയ ചുരുക്കം ചില പ്രധാന നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്താകെ നടക്കുന്ന യുപിഐ ഇടപാടുകളിൽ 2.86 ശതമാനവുമായി ബംഗളൂരു അർബൻ ജില്ലയാണ് പട്ടികയിൽ ഒന്നാമതുള്ളത്. 2.49 ശതമാനവുമായി മുംബൈ സബർബൻ രണ്ടാം സ്ഥാനത്തും, 1.86 ശതമാനവുമായി പുണെ മൂന്നാം സ്ഥാനത്തുമുണ്ട്. മുംബൈ, അയൽജില്ലയായ താനെ എന്നിവ മാത്രമാണ് മൊത്തം യുപിഐ ഇടപാടുകളുടെ അളവിൽ 1 ശതമാനത്തിലധികം സംഭാവന നൽകുന്ന മറ്റ് ജില്ലകൾ.
ജനസാന്ദ്രത കൂടിയതും സാമ്പത്തിക പ്രവർത്തനങ്ങൾ സജീവവുമായ നഗരങ്ങളിലാണ് യുപിഐ ഉപയോഗം കൂടുതലായി കാണപ്പെടുന്നത്. വൻതോതിലുള്ള കുടിയേറ്റ തൊഴിലാളികളും വിദ്യാർത്ഥികളും താമസിക്കുന്ന നഗരങ്ങളിൽ ഡിജിറ്റൽ ഇടപാടുകളുടെ വേഗത (payment velocity) വളരെ കൂടുതലാണെന്ന് കോർപ്പറേറ്റ് ഉപദേശകനും പോളിസി റിസർച്ചറുമായ ശ്രീനാഥ് ശ്രീധരൻ വ്യക്തമാക്കുന്നു. എന്നാൽ, യുപിഐ ഇടപാടുകളിൽ പലതും ജിയോടാഗ് (geotag) ചെയ്യാത്തതിനാൽ ഈ വിവരങ്ങൾ സൂചനകൾ മാത്രമാണെന്നും എങ്കിലും ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വ്യക്തമായ നഗര-ഗ്രാമ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദ്യത്തെ മൂന്ന് ജില്ലകൾ മാത്രം ആകെ യുപിഐ ഇടപാടുകളുടെ മൂന്നിൽ രണ്ട് ഭാഗവും നടക്കുന്നത്. ഹൈദരാബാദ്, ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ എന്നീ നഗരങ്ങളാണ് ഈ സംസ്ഥാനങ്ങളിൽ മുന്നിൽ. മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ വ്യവസായ-സാങ്കേതിക ഹബ്ബുകളിലാണ് ഇടപാടുകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം, കേരളം, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ സാമ്പത്തിക വളർച്ചയുണ്ടെങ്കിലും യുപിഐ ഇടപാടുകൾ ഏതാനും ജില്ലകളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. ഇവിടങ്ങളിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുടിയേറ്റക്കാരുടെയും വിദ്യാർത്ഥികളുടെയും കേന്ദ്രീകരണം കുറവായതാണ് ഇടപാടുകളുടെ വേഗതയെ സ്വാധീനിക്കുന്നത്.
ഇടപാടുകളിലെ വ്യത്യാസം
വൻനഗരങ്ങളിൽ കുറഞ്ഞ തുകയുടെ ദൈനംദിന ആവശ്യങ്ങൾക്കാണ് ആളുകൾ കൂടുതലായി യുപിഐ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, മുംബൈ സബർബൻ ജില്ലയിൽ യുപിഐ ഇടപാടുകളുടെ അളവ് 2.5 ശതമാനമാണെങ്കിലും, ആകെ തുകയുടെ മൂല്യം (value) 1.9 ശതമാനം മാത്രമാണ്. എന്നാൽ വികസിച്ചുകൊണ്ടിരിക്കുന്ന ചെറുകിട നഗരങ്ങളിൽ ആളുകൾ വലിയ തുകകളുടെ ഇടപാടുകൾക്ക് മാത്രമാണ് ഡിജിറ്റൽ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത്. ഉദാഹരണത്തിന് ബീഡ് ജില്ലയിൽ ഇടപാടുകളുടെ അളവ് 0.7 ശതമാനമാണെങ്കിലും മൂല്യം വെറും 0.11 ശതമാനമാണ്. ചെറിയ ടൗണുകളിലെ വ്യാപാരികൾക്കിടയിൽ യുപിഐ സംവിധാനങ്ങളുടെ കുറവാണ് ഇതിന് പ്രധാന കാരണം.
ചെറുകിട നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും യുപിഐയുടെ സേവനം വ്യാപിപ്പിക്കുന്നതിന് നിലവിലെ ഇൻസെന്റീവ് ഘടന പര്യാപ്തമല്ലെന്ന് ബാങ്കിംഗ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വലിയ തുകകളുടെ യുപിഐ ഇടപാടുകൾക്ക് ‘മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ (MDR) ഏർപ്പെടുത്തിയാൽ, പേയ്‌മെന്റ് ആപ്പുകൾക്ക് വരുമാനം ലഭിക്കുമെന്നും ഇത് വഴി ഗ്രാമീണ മേഖലകളിൽ കൂടുതൽ വ്യാപാരികളെ യുപിഐയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നുമാണ് ബാങ്കുകളുടെയും പേയ്‌മെന്റ് കമ്പനികളുടെയും വിലയിരുത്തൽ.